തിരുവനന്തപുരം: പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹെലിക്കോപ്ടറിൽ പോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭാര്യാപിതാവിനെ കാണാനാണ് ഹെലിക്കോപ്ടറിൽ പോയത്. നിക്ഷേപകനെ കാണാനാണ് പോയതെന്ന് പറയുന്നത് കള്ളമാണ്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം അദ്ദേഹം വിരുന്നിലും സ്വർണക്കട ഉദ്ഘാടനത്തിലുമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.മുൻ സർക്കാർ ഹെലിക്കോപ്ടർ വാടകയ്‌ക്കെടുത്തപ്പോൾ ഇല്ലാക്കഥകൾ മെനഞ്ഞവർ ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി അതുപയോഗിക്കുന്നു. കഴിഞ്ഞ സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ഹെലിക്കോപ്ടറുപയോഗിച്ചത്. ഇന്ന് സ്വകാര്യ ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തേ ബി.ജെ.പി. നേതാക്കളേയും മറ്റും കാണാൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചെന്ന ആരോപണവും ഗോവിന്ദൻ ആവർത്തിച്ചു.
കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി.പി. ജോൺ മാപ്പുപറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ശാക്തീകരിക്കപ്പെട്ടവരാണ് കേരളത്തിലെ സ്ത്രീകൾ. ഇവർക്ക് എന്തോ ഔദാര്യം നൽകുന്നു എന്ന രീതിയിലാണ് മന്ത്രി സൗജന്യയാത്രയെക്കുറിച്ച് സംസാരിക്കുന്നത്. ഓർഡിനറി ബസ്സുകളിൽ യാത്രചെയ്യുന്ന സ്ത്രീകൾ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന മന്ത്രിയുടെ അധിക്ഷേപം അംഗീകരിക്കാനാകില്ല. വോട്ടുകിട്ടാൻവേണ്ടി വാഗ്ദാനംചെയ്ത പദ്ധതി ഉപയോഗിക്കുന്നവരെ അപമാനിക്കുന്നത് ശരിയല്ല. സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയാണ് മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇത് സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.








