ചങ്ങരംകുളം: കനത്ത മഴയും ശക്തമായ കാറ്റും മൂലം ചങ്ങരംകുളം മേഖലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും സംസ്ഥാന പാതയിൽ കൂറ്റൻ മതിൽ തകർന്നുവീഴുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനജീവിതവും ദുരിതത്തിലായി.
നരണിപ്പുഴ–കൊഴപ്പുള്ളി റോഡിൽ എം. കെ. അറുമുഖന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് വർക്ക് തകർന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ല.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംസ്ഥാന പാതയിലെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ബസ് സ്റ്റോപ്പിന് സമീപം സ്ഥിതി ചെയ്യുന്ന കെ.വി.എം. അടക്ക മാർക്കറ്റിന്റെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണത്. മതിലിനോട് ചേർന്നുള്ള വസ്ത്രക്കടയുടെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻവശത്തെ ഗ്ലാസും തകർന്നു. അപകടസമയത്ത് ബസ് സ്റ്റോപ്പിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം, നരണിപ്പുഴ–കുഴപ്പുള്ളി–മണ്ണാർപ്പടവ് റോഡിൽ തെങ്ങ് കടപുഴകി വീണ് വൈദ്യുത ലൈനുകൾ തകർന്നു. ഇതോടെ മേഖലയിൽ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. റോഡിലേക്ക് വീണ തെങ്ങ് വാഹനഗതാഗതത്തിനും കാൽനടയാത്രക്കാർക്കും തടസ്സമായി. തുടർന്ന് ബന്ധപ്പെട്ട അധികൃതരും നാട്ടുകാരും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം മേഖലയിലെ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.







