എരമംഗലം:ആരോഗ്യ രംഗത്തെ ആശ്രയ കേന്ദ്രമായ പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിലുള്ളവർ വരെ ആശ്രയിക്കുന്ന പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയരുന്നതോടെ പൊന്നാനി ആരോഗ്യ മേഖലയ്ക്ക് തന്നെ മാതൃകയാവും. ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റിയാവുന്നതോടെ കാർഡിയോളജി, ഗ്യാസ്ട്രോ, ന്യൂറോളജി വിഭാഗം ചികിത്സയും ലഭ്യമാവുമെന്നും ഇതിനായി പൊന്നാനി എംഎൽഎയും സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പാവങ്ങളിൽ നിന്ന് വലിയ ചൂഷനാണ് നടക്കുന്നതെന്നും ഇതിന് തടയിടാൻ എല്ലാ ആശുപത്രിയിലും സർക്കാർ തലത്തിലുള്ള ആരോഗ്യ ഇൻഷുറൻ പദ്ധതി നടപ്പാക്കണമെന്നും പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കിടത്തി ചികിത്സയുൾപ്പെടെയുള്ള ലഭ്യമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.ഗുരുവായൂർ നിന്ന് പുത്തൻപള്ളി അയിരൂരിലൂടെ തിരൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി താലൂക്ക് പ്രസിഡന്റ് അയിരൂർ മുഹമ്മദാലി, വൈസ് പ്രസിഡന്റ് ടി കെ സുരേഷ്, ജനറൽ സെക്രട്ടറി ദീപു കുന്നംവീട്ടിൽ എന്നിവർ പങ്കെടുത്തു.








