ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിജെപിയുടെ (കോക്രോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം അവസാനിച്ചിട്ട് അഞ്ച് ദിവസം പിന്നിടുന്നു . ഇതുവരെ കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്നും വാക്കുപാലിച്ചില്ലെങ്കിൽ സമരമുഖത്തേക്ക് വീണ്ടുമിറങ്ങുമെന്നും സിജെപി അദ്ധ്യക്ഷൻ അഭിജീത് ദിപ്കെ അറിയിച്ചു.
വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും തുടർ നടപടികൾ ഉണ്ടാകില്ലെന്നും നൽകിയ ഉറപ്പ് ലംഘിച്ചതിന് പിന്നാലൊണ് സിജെപി രംഗത്തെത്തിയത്. ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരായ വേട്ടയാടൽ തുടരുന്നതിനാലും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ രേഖാമൂലം കൈമാറത്തതിലുമാണ് സിജെപി പ്രതിഷേധം അറിയിച്ചത്. പ്രക്ഷോഭം പുനഃരാരംഭിക്കുന്നതിനായി അഭിജീത് ദിപ്കെ നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് ഉടൻ തിരിക്കുമെന്നാണ് സിജെപി അറിയിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയ്‌ക്കകം കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ രേഖാമൂലം കൈമാറുമെന്നായിരുന്നു ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപിയുടെ നേതാക്കളെ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെയും സർക്കാർ അത്തരത്തിൽ ഒരു രേഖയും നൽകിയിട്ടില്ലെന്ന് സിജെപി പ്രവർത്തകർ അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികളുടെ പേരിൽ നിരന്തരം കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യവും കണക്കിലെടുത്താണ് പ്രതിഷേധം പുനഃരാരംഭിക്കുന്നതിനുള്ള തീരുമാനത്തിലേക്ക് സിജെപി എത്തിയത്.
ഭാവിയിൽ കേസുകൾ ഉണ്ടാകില്ലെന്നും നിലവിലെ എഫ്ഐആറുകൾ മടക്കി നൽകുമെന്നുമായിരുന്നു കേന്ദ്രം സിജെപിക്ക് കൊടുത്തിരുന്ന ഉറപ്പ്. എന്നാൽ ഇതിന് വിപരീതമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും വിദ്യർത്ഥികളോട് ചെയ്യുന്ന വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരം വീണ്ടും തുടങ്ങാൻ സിജെപി ലക്ഷ്യമിടുന്നത്.








