കോഴിക്കോട്: എംഡിഎംഎയുമായി മുൻ പൈലറ്റ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ പോഷ് ഹിൽ റോഡ് റെഡ് റോസിൽ സ്വകാര്യ എയർലൈൻസിലെ മുൻ പൈലറ്റായ അർഷാദ് അലിയാണ് (അജ്ജു-36) പിടിയിലായത്. ഗുരുഗ്രാമിൽ ദൗലത്താബാദിലെ ലാൻഡ്മാർക്ക് സൊസൈറ്റി അപ്പാർട്ടുമെന്റിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. 814 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.ഇതിന് രാജ്യാന്തര വിപണിയിൽ 35 ലക്ഷം രൂപ വിലയുണ്ടെന്നാണ് പൊലീസ് പറയുന്നത്.നോയിഡയിൽ നിന്ന് അഞ്ചുലക്ഷം രൂപ നൽകിയാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. ഇത് വിറ്റശേഷം ബാക്കിതുക നൽകാമെന്നായിരുന്നു കച്ചവടക്കാരനും അർഷാദും തമ്മിലുണ്ടായിരുന്ന കരാർ.ആദ്യം സ്വന്തം ആവശ്യത്തിന് മാത്രമാണ് ഇയാൾ എംഡിഎംഎ വാങ്ങിയിരുന്നത്. എന്നാൽ കച്ചവടത്തിലൂടെ ലഭിക്കുന്ന വൻ ലാഭത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് വില്പനയിലേക്ക് തിരിഞ്ഞത്. ഇത്തരത്തിൽ മയക്കുമരുന്നുവിറ്റ് വൻതുക ഇയാൾ സമ്പാദിച്ചിട്ടുണ്ടാവാം എന്നാണ് പൊലീസ് കരുതുന്നത്.
ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. നേരത്തേ പൈലറ്റായിരുന്നുവെങ്കിലും ഇപ്പോൾ ഇയാൾക്ക് മറ്റുജോലികളൊന്നുമില്ല.അതിനിടെ,വടകര എം.ഡി.എം.എ കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അദ്ധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് എത്തിയതെന്നും ഇതിനെ പിന്നിലെ വൻ ശൃംഖലയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഇന്നലെ വ്യക്തമാക്കിയിരുന്നു. കടത്തുമായി മറ്റുചിലർക്കും ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ചിലർ നിരീക്ഷണത്തിലാണ്. ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് വ്യക്തമല്ല.










