വാദ്യകുലപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മാന്ത്രിക കരങ്ങളുണർത്തിയ താളത്തോടൊപ്പം ചേരാൻ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾക്കും, ബാംഗ്ലൂരിൽനിന്നുള്ള ‘രുദ്രാക്ഷം’കൂട്ടായ്മയിലെ അംഗങ്ങൾക്കും അപൂർവ്വാവസരം.സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിതമായിരുന്നു ഈ ‘മട്ടന്നൂർ അനുഭവം’സോപാനം സ്‌കൂൾ ഡയറക്ടർ സന്തോഷ് ആലംകോടിന്റെ നേതൃത്വത്തിൽ താളത്തെ തൊട്ടറിയാൻ സഹായിക്കുന്ന ഡ്രം സർക്കിൾ ആരംഭിച്ചപ്പോൾ സോപാനത്തിൽ എത്തിയ മട്ടന്നൂർ ആശാൻ വലന്തല ചെണ്ടയിൽ രസകരമായി താളമിട്ടുകൊണ്ട് സംഘത്തെ നയിക്കുകയായിരുന്നു. സന്തോഷ് ആലംകോട് അനുഗ്രഹീതമായ ആ നിമിഷങ്ങളുടെ താളപ്പെരുക്കങ്ങളെ തിമിലയിൽ പിന്തുടർന്നു. മട്ടന്നൂർ ആശാന്റെ അനുഗ്രഹസ്പർശമുള്ള ഈ താളസംഗമം സോപാനത്തിലെ വിദ്യാർത്ഥികളും, ‘രുദ്രാക്ഷം’കൂട്ടായ്മയുടെ പ്രതിനിധികളും,സോപാനത്തിന്റെ അഭ്യുദയകാംക്ഷികളും ഗുരുനാഥന്മാരുമായ ഡോ.സി.എം.നീലകണ്ഠൻ,അദ്ദേഹത്തിന്റെ പുത്രനും ബയോടെക്നോളജി എഞ്ചിനീയറുമായ, ‘രുദ്രാക്ഷ’ത്തിന്റെ ഭാഗം കൂടിയായ ഡോ.വിഷ്ണുപ്രസാദ്,അഡ്വ.രാജഗോപാൽ തുടങ്ങിയവരും കൗതുകത്തോടെ ആസ്വദിച്ചു.സന്നിഹിതരായവർ എല്ലാവരും വാദ്യോപകരണങ്ങളിൽ താളം പിടിച്ചുകൊണ്ടാണ് കലാകാരന്മാരുടെയും ആസ്വാദകരുടെയും ഈ സംഗമം പൂർത്തിയായത്.






