ചങ്ങരംകുളം: പൊന്നാനിയുടെ ചരിത്രവും സാംസ്‌കാരിക പൈതൃകവും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്ന വേദിയായി ‘പൊന്നാനി ബിനാലെ’ മാറുമെന്ന് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി പറഞ്ഞു. ചങ്ങരംകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങരംകുളം ഉൾപ്പെടെ പൊന്നാനി മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ബിനാലെയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ന്യൂയോർക്ക് മേയർ സ്ഥാനാർഥി സോഹ്രാൻ മംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവരടക്കമുള്ള പ്രമുഖരെ ബിനാലെയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം പൊന്നാനി ബിനാലെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും വ്യക്തമാക്കി.
കടലോര ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കടൽഭിത്തി നിർമാണത്തിന് മുൻഗണന നൽകുമെന്നും എം.എൽ.എ പറഞ്ഞു. കുറ്റിപ്പുറം–തൃശ്ശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം മുതൽ ജില്ലാ അതിർത്തി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും നവീകരിച്ച് സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ജനങ്ങളുമായി കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനായി ചങ്ങരംകുളത്ത് എം.എൽ.എ ഓഫീസ് ആരംഭിക്കുമെന്നും അറിയിച്ചു.
ചങ്ങരംകുളം ടൗണിന്റെ മുടങ്ങിക്കിടക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, കോൾ മേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ, വരും അഞ്ചു വർഷത്തിനുള്ളിൽ പൊന്നാനി മണ്ഡലത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലും എം.എൽ.എ മാധ്യമപ്രവർത്തകരുമായി വിശദമായി ആശയവിനിമയം നടത്തി.
പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രസ് ക്ലബ് പ്രസിഡന്റ് റാഷിദ് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാസ് കോക്കൂർ, സുധീർ പള്ളിക്കര, റസാഖ് അരിക്കാട്, വി.പി. അബ്ദുൽ ഖാദർ, പ്രസന്നൻ കല്ലൂർമ, ഷാഫി ചങ്ങരംകുളം, മോഹൻദാസ് മൂക്കുതല, റഷീദ് കെ. മൊയ്ദു, റാഫി തങ്ങൾ, ജീന മണികണ്ഠൻ, ഗിരീഷ് ലാൽ, ആഷിക്ക് നന്നംമുക്ക്, റഹീദ എന്നിവർ സംസാരിച്ചു.










