കുറ്റിപ്പുറം:ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്ത് നടന്ന പരിശോധയില്‍ അര കിലോ എംഡിഎംഎ യുമായി തിരൂർ സ്വദേശി പിടിയിലായി.തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ മുഫാസിർ (33) എന്നയാളെയാണ് കുറ്റിപ്പുറം പോലീസും ജില്ലാ ഡാന്‍സാഫും ചേര്‍ന്ന് വന്‍തോതില്‍ മാരക ലഹരിമരുന്നുമായി പിടികൂടിയത്.
മലപ്പുറം ജില്ലയില്‍ കോട്ടക്കൽ, തിരൂർ,കുറ്റിപ്പുറം,വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രികരിച്ച് ആഡംബര വാഹനത്തിൽ കറങ്ങിനടന്ന് വൻ തോതിൽ രാസ ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഫാഷിര്‍ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാന്‍സാഫ് ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.
ആഡംബര വാഹനത്തിന്റെ സ്റ്റപ്പിനി ടയറിൽ മഗ്നറ്റിൽ സെല്ലോ ടാപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിന്റ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.ചില്ലറ വിപണിയിൽ 25ലക്ഷം രൂപയോളം വില വരുന്ന 493.16 ഗ്രാം എംഡിഎംഎ യും 8 ഗ്രാമോളം ഹൈ ബ്രിഡ് കഞ്ചാവുമാണ് പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്
2024 ൽ മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ വാണിജ്യാടിസ്ഥാനത്തിൽ എംഡിഎംഎ വില്പന നടത്തിയതിന് പിടിക്കപ്പെട്ട് രണ്ടു വർഷത്തോളം ജയിലിൽ റിമാൻറ് പ്രതിയായി കിടന്ന് കോടതിയിൽ നിന്ന് ജാമ്യം എടുത്ത് പുറത്ത് ഇറങ്ങിയാണ് വീണ്ടും ലഹരി വില്പനയ്ക്കായി ഇറങ്ങിയത്.ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ഉപഗോഗിച്ച ആഡംബര വാഹനവും പോലീസ് കണ്ടെടുത്തു.
പ്രതിക്ക് എംഡിഎംഎ കടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെ മറ്റു സഹായങ്ങൾ ചെയ്തവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് ന്റെ നിർദേശ പ്രകാരം തിരൂർ ഡിവൈഎസ്പി എഎം സിദ്ധിഖ്,നർക്കോട്ടിക് സെൽ ഡിവൈഎസ്പി എന്‍ഓ സിബി എന്നിവരുടെ മേൽനോട്ടത്തിൽ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ,എസ്ഐ കെഎസ് സുധീർ ,പോലീസ് ഉദ്യോഗസ്ഥരായ സുധീർ,സനീഷ്,ലിബിൻ,ഡാന്‍സാഫ് ടീം അംഗങ്ങളായ എഎസ്ഐ മാരായ രാജേഷ്,ജയപ്രകാശ്,സിപിഒ ശ്രീഷ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാർ പ്രതിയുടെ ദേഹ പരിശോധനയ്ക്ക് നേതൃത്വം നൽകി.








