തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി ഗതാഗത മന്ത്രി സി പി ജോണുമായി ചർച്ച നടത്തി ഉടമകൾ. തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്‌ടത്തിലായെന്നാണ് ഉടമകൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് വിളിച്ചത്.സ്വകാര്യ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സർക്കാർ നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ബസുടമകൾ ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാപണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദർശിനി നടപ്പിലാക്കിയതോടെ പലയിടത്തും സർവീസുകൾ നിർത്തലാക്കി.സ്വകാര്യ ബസുകൾ മറ്റ് വരുമാന സ്രോതസുകൾ തേടണമെന്നാണ് മന്ത്രി നേരത്തേ പറഞ്ഞത്. വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർദ്ധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർടിഒ ഓഫീസിൽ എസ്‌എഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു. കുട്ടികളിൽ നിന്ന് അനധികൃതമായി അധികതുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.









