തൃത്താല: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളിയാങ്കലിന്റെ സംരക്ഷണഭിത്തി നിർമ്മാണം ഇഴഞ്ഞു നീങ്ങിയതിനാലാണ് കഴിഞ്ഞ മെയ് മാസത്തിന് മുൻപ് പ്രവർത്തി പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്ന് വി.ടി.ബൽറാം എംഎൽഎ ആരോപിച്ചു.
പുതിയ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം ഉടൻതന്നെ കരാറുകാരെ വിളിച്ചുവരുത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കാൻ ശ്രമിച്ചു എങ്കിലും മഴമൂലം പ്രവർത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉടലെടുത്തിട്ടുള്ളത്. നിലവിലുള്ള സാഹചര്യത്തിൽ സംരക്ഷണഭിത്തിക്കും,ചുറ്റുമുള്ള പ്രദേശങ്ങൾക്കും മണ്ണിടിച്ചിൽ ആശങ്ക നിലനിൽക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
നിലവിൽ ഗതാഗത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും,ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വി.ടി.ബൽറാം നിർദ്ദേശിച്ചു.നിലവിൽ വലിയ കല്ലുകൾ ഉപയോഗിച്ചുകൊണ്ട് കെട്ടി താൽക്കാലിക സംവിധാനം ഒരുക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കും എന്നും എംഎൽഎ പറഞ്ഞു.
താൻ മുമ്പ് ജനപ്രതിനിധിയായിരുന്ന അവസാന വർഷങ്ങളിൽ 2019-20 കാലഘട്ടത്തിലാണ് പ്രസ്തുത പ്രവർത്തിയുടെ ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നത് എങ്കിലും, പിന്നീടുള്ള അഞ്ചു വർഷങ്ങളിൽ പ്രവർത്തിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നതാണ് വസ്തുത എന്ന് എംഎൽഎ പറഞ്ഞു.
തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ,വൈസ് പ്രസിഡന്റ് കെ.സുജാത,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി,പി.വി.മുഹമ്മദ് അലി,പി.മുരളി എന്നിവരും എംഎൽഎ യോടൊപ്പം സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.










