മയാമി: 29കാരൻ മദ്ധ്യനിര താരം കെവിൻ പിനയുടെ ആ ലോംഗ് റേഞ്ച് ഫ്രീകിക്ക് അക്ഷരാർത്ഥത്തിൽ ഉറുഗ്വേയെ ഞെട്ടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന കുഞ്ഞൻ രാജ്യമായ കാബോ വെർദെയുടെ ആദ്യ ലോകകപ്പ് ഗോളാണ് പിനയിലൂടെ ഇന്നുണ്ടായത്. മത്സരത്തിന്റെ 21-ാം മിനിട്ടിൽ, മുൻപ് രണ്ടുവട്ടം ലോകകിരീടം നേടിയിട്ടുള്ള കരുത്തരായ ഉറുഗ്വേയെ അമ്പരപ്പിച്ച് തകർപ്പനൊരു ഗോൾ പിന സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ ഗോൾ നേടാതെ മുൻ ചാമ്പ്യന്മാരായ സ്‌പെയിനിനെ വട്ടംകറക്കിയ ഈ കുഞ്ഞൻ ടീം, ഇന്ന് ശക്തമായ പ്രകടനം കാഴ്‌ചവച്ചിട്ടും ഉറുഗ്വേയെ പിടിച്ചുകെട്ടുകയായിരുന്നു. ഷോട് ഓൺ ടാർഗറ്റിലൊഴികെ മറ്റെല്ലാ തരത്തിലും ഉറുഗ്വേ കാബോ വെർദെയെക്കാൾ മുന്നിലായിരുന്നു. എന്നിട്ടും അവർക്ക് വിജയിക്കാനാകാത്തത് എഴുതിതള്ളേണ്ടവരല്ല തങ്ങളെന്ന സൂചന കാബോ വെർദെ നൽകുന്നതിന് തുല്യമായിരുന്നു.
ഹാഫ് ടൈമിനോടടുപ്പിച്ച് കാബോ വെർദെയ്‌ക്ക് ഉറുഗ്വേ മറുപടി നൽകിയിരുന്നു. 43-ാം മിനിട്ടിൽ സെബാസ്‌റ്റ്യൻ ഹെഡ് ചെയ്‌തത് കാബോ വെർദെ ഗോളി വൊസീഞ്ഞ തടുത്തതിന് തൊട്ടുപിന്നാലെ 44-ാം മിനിട്ടിൽ മാക്‌സി അരൗജോ ലോവർ ഹെഡിലൂടെ ഗോൾ നേടി. തൊട്ടുപിന്നാലെ അഗസ്റ്റിൻ കാനോബിയോ ഒരു ഗോൾ കൂടി നേടിയതോടെ ഉറുഗ്വേ 2-1ന് മുന്നിലെത്തി.
എന്നാൽ രണ്ടാം പകുതിയിൽ 61-ാം മിനിട്ടിൽ ഹീലിയോ വരേലയുടെ കിടിലൻ നീക്കത്തിലൂടെ കാബോ വെർദെ സമനില പിടിച്ചു. 88-ാം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് ഉറുഗ്വേയ്‌ക്ക് ഗോളാക്കാനായില്ല. ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ കനോബിയ്‌ക്കും തനിക്ക് ലഭിച്ച അവസരം ഗോളാക്കാനായില്ല. ഇരുടീമുകളും മൂന്നാമതൊരു ഗോളിന് ആവേശത്തോടെ കളംനിറഞ്ഞപ്പോൾ രണ്ട് വീതം കളിക്കാർക്ക് മഞ്ഞ കാർഡ് ലഭിച്ചു.










