സാൻ ഫ്രാൻസിസ്കോ അരീന: ലോകകപ്പിൽ നിർണായക മത്സരത്തിൽ പരാഗ്വേയ്ക്ക് ജയം. ഗ്രൂപ്പ് ഡിയിൽ പരാഗ്വേ മറുപടിയില്ലാത്ത ഒരു ഗോളിന് തുർക്കിയെ തോൽപ്പിച്ചു. മത്സരത്തിൽ ഉടനീളം പൊരുതിക്കളിച്ച തുർക്കിയെ രണ്ടാം മിനിട്ടിൽ മതാസ് ഗലാർസയുടെ ഗോളിലാണ് പരാഗ്വേ തോൽപ്പിച്ചത്. ഈ ജയത്തോടെ പരാഗ്വേ നോക്കൗട്ട് സാധ്യത നിലനിർത്തി. ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്‍റുമായി പരാഗ്വേ മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയ്ക്കും മൂന്ന് പോയിന്റുണ്ടെങ്കിലും, ഗോൾവ്യത്യാസ മികവിൽ അവർ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്‍റുമായി അമേരിക്കയാണ് ഗ്രൂപ്പിൽ ഒന്നാമത്.
മത്സരത്തിന്‍റെ തുടക്കത്തിലേ ലഭിച്ച ഗോളിൽ പരാഗ്വേ മുന്നിലെത്തുകയായിരുന്നു. ജൂലിയോ എൻസിസോയുടെ ഗോളിലാണ് മത്യാസ് ഗലാർസ തുർക്കി വല ചലിപ്പിച്ചത്. തുടർന്ന് ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ഗോൾ വഴങ്ങിയതോടെ തുർക്കി നിരന്തരം പരാഗ്വേ ഗോൾ മുഖത്തേക്ക് ഇരച്ചെത്തി. നിരവധി ഗോൾ അവസരങ്ങളും അവർ സൃഷ്ടിച്ചു. എന്നാൽ പരാഗ്വേ ഗോളിയുടെ തകർപ്പൻ സേവുകളും നിർഭാഗ്യവും തുർക്കിയ്ക്ക് മുന്നിൽ വിലങ്ങുതടിയായി.
ഒരിക്കലും ആഗ്രഹിക്കാത്ത മോശം നേട്ടത്തിലൂടെ പരാഗ്വേ മിഡ്ഫീല്‍ഡർ മിഗ്വല്‍ അല്‍മിറോണ്‍ ലോകകപ്പ് ചരിത്രത്തിൽ ഇടംനേടുന്നിനും മത്സരം സാക്ഷിയായി. മത്സരത്തിനിടെ വാ പൊത്തി സംസാരിച്ചതിന് റഫറി അദ്ദേഹത്തിന് ചുവപ്പ് കാര്‍ഡ് കാട്ടി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിൽ ഒരു കളിക്കാരൻ ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്നത്. കളിയുടെ ആദ്യ പകുതിയുടെ അവസാനമാണ് അൽമിറോണിന് ചുവപ്പ് കാർഡ് കണ്ട് കളിക്കളം വിടേണ്ടിവന്നത്.










