കുവൈത്ത് സിറ്റി: കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മേയ് 26 മുതൽ 29 വരെ ഔദ്യോഗിക അവധിയായും, മേയ് 30, 31 തീയതികൾ വിശ്രമ ദിനങ്ങളായും കണക്കാക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾ ജൂൺ 1 തിങ്കളാഴ്ച പുനരാരംഭിക്കും.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രത്യേക സ്വഭാവമുള്ള ജോലിസംവിധാനങ്ങളുള്ള വകുപ്പുകൾ പൊതുതാൽപര്യം പരിഗണിച്ച് ബന്ധപ്പെട്ട അധികാരികൾ മുഖേന അവധി ക്രമീകരണങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് മിശാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനും, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിനും, രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും മന്ത്രിസഭ ആശംസകൾ നേർന്നു. ഇസ്‌ലാമിക-അറബ് രാജ്യങ്ങൾക്ക് സമാധാനവും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാൾ അവധി. മെയ് 26 (ദുൽ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകൾക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചു.
യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. തുടർന്ന് ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിയുന്നതോടെ ജീവനക്കാർ ജൂൺ 1 തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കണം. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം പൊതുമേഖലയിലും ജൂൺ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും. ഒമാനിൽ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മെയ് 26 ചൊവ്വാഴ്ച മുതൽ ബലിപെരുന്നാൾ അവധി ലഭിക്കും. അവധി കഴിഞ്ഞ് മെയ് 31 ഞായറാഴ്ച മുതൽ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം പുഃനരാരംഭിക്കും.










