ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികാക്രമണത്തിന് വ്യാഴാഴ്ച ഒരുവർഷം. 2025 മേയ് ഏഴു മുതൽ ഒൻപതു വരെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂർ അരങ്ങേറിയത്.ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിനുള്ള മറുപടിയാണ് ഇന്ത്യ നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ട നൂറിൽപ്പരം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്.പാകിസ്താന്റെ തിരിച്ചടിക്ക് മറുപടിയായി അവരുടെ വ്യോമതാവളങ്ങളും സൈനിക അടിസ്ഥാനസൗകര്യങ്ങളും ഇന്ത്യ തകർത്തു. സായുധസേനകൾ തമ്മിലെ ഒത്തൊരുമയ്ക്കുള്ള ഏറ്റവും മികച്ച ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധവിദഗ്‌ധർ വിലയിരുത്തുന്നു.











