ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ നടന്ന സൈനിക നടപടിയ്ക്കിടെ രാജ്യത്തെ അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് വീരവൃത്യു വരിച്ചത്.
കരസേനയുടെ സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിംഗ് എന്നിവരും വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാറുമാണ് വീരമൃത്യു വരിച്ചത്. രാജ്യത്തിന്റെ ധീരസൈനികർക്കായി നിർമ്മിച്ചിട്ടുള്ള ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകം ‘ത്യാഗ് ചക്ര’ യിൽ ഇവരുടെ പേരുകൾ ആലേഖനം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.
ഇതിൽ പതിനാറ് വട്ടത്തിലുള്ള ഗ്രാനൈറ്റ് ചുവരുകളുണ്ട്. ഇതിലാണ് ഇവരുടെ പേരും റാങ്കും യൂണിറ്റും രേഖപ്പെടുത്തുക. ,2025 ഏപ്രിൽ 22നാണ് ജമ്മുകാശ്മീരിലെ പഹൽഗാം ബൈസൺവാലിയിൽ സഞ്ചാരികൾക്ക് നേരെ പാകിസ്ഥാൻ ലഷ്കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഇരുപത്തിയാറുപേരാണ് മരിച്ചത്.
ഇതിന് തിരിച്ചടിയായാണ് മേയ് ഏഴിന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. നാലുദിവസം നീണ്ടുനിന്ന സൈനികനടപടി മേയ് പത്തിനാണ് അവസാനിച്ചത്.










