കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ. എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണമെന്നും ബാക്കി ആരെയും പ്രീണിപ്പിക്കാന്‍ പോകരുതെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പി സി ജോര്‍ജ് ഇവരുടെ പരാജയം ഉദാഹരണമാക്കിക്കൊണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്.
ഇനിയെങ്കിലും അച്ചന്‍മാരുടെ അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുതെന്നും എത്ര ചേര്‍ത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും അവര്‍ കുറിച്ചു. ‘പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്‌മണ സഭ, വിശ്വകര്‍മ്മ സഭ, ഗണക സഭ, എന്‍എസ്എസ്, എസ്എന്‍ഡിപി, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്തു പിടിക്കുക.അവര്‍ക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കുക. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെന്‍ഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണ്. ഇണ്ടി മുന്നണിയില്‍ ഇവര്‍ പതിനൊന്നും എല്‍ ഡി എഫ് മുന്നണിയില്‍ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക’, അവര്‍ കുറിച്ചു.
കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് മറ്റൊരു കുറിപ്പിലും നടി പ്രതികരച്ചു. വ്യക്തിപരമായി ബിജെപിയ്ക്ക് ലഭിച്ച മൂന്ന് സീറ്റുകൾക്കൊപ്പം ചാണ്ടി ഉമ്മൻ, കെ കെ രമ, ബിന്ദു കൃഷ്ണ എന്നിവരുടെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. ഉമ്മൻ ചാണ്ടി സാറിനോട് ഈ രാഷ്ട്രീയ കക്ഷി ചെയ്ത നെറികേടിന് ജനം കൊടുത്ത മറുപടിയാണ് ഈ മികച്ച വിജയമെന്നും അവർ കഴിഞ്ഞ ദിവസം കുറിച്ചു.എൻഡിഎ സഖ്യത്തിന് 8 സീറ്റ് എങ്കിലും പ്രതീക്ഷിച്ചിരുന്നു.സാരമില്ല. താമര വിരിയില്ല എന്നു വെല്ലുവിളിച്ചവരുടെ മുന്നിൽ ഒന്നല്ല, രണ്ടല്ല മൂന്ന് പൊൻ താമരകൾ വിരിഞ്ഞു. അഭിമാനം വാനോളം. ഇനി ശക്തമായ വേരോട്ടത്തോടെ പടർന്ന് പിടിച്ചോളുമെന്നും അവർ കുറിച്ചു.








