കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. മൂന്നുപേരാണ് പിടിയിലായത്. നോയിഡയിൽ വെച്ച് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്
ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. നോയിഡയിൽ വെച്ച് സാഹസികമായാണ് പ്രതികളെ കണ്ണൂർ പോലീസ് പിടികൂടിയത്. ശനിയാഴ്ച കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്തിട്ടുമുണ്ട്.
മരിച്ച നിതിൻ രാജുമായി നേരിട്ട് ബന്ധപ്പെട്ട കേസല്ല ഇത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചക്കരക്കൽ പോലീസ് സ്വമേധയാ എടുത്ത കേസാണിത്. ഈ കേസിലാണ് പ്രതികൾ വലയിലായിരിക്കുന്നത്. ഏറെനാളായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റോടെ നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീഷണിയും മറ്റുമാണോ നിതിന്റെ മരണത്തിന് കാരണമെന്നതിലും വ്യക്തത വരേണ്ടതുണ്ട്. നിർണായക അറസ്റ്റിന് പിന്നാലെ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.
അതേസമയം അന്വേഷണം ലോൺ ആപ്പിലേക്ക് ചുരുക്കാൻ അനുവദിക്കില്ലെന്നാണ് നേരത്തേ നിതിന്റെ സഹോദരി നിഖിത പറഞ്ഞത്. അധ്യാപികയായ ലതയുടെ പേരിലല്ല ആപ്പിൽനിന്നു വായ്പയെടുത്തത്. അധ്യാപികയുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാവാനാണ് സാധ്യത. സാധാരണക്കാർക്ക് വായ്പയെടുക്കാതെ ജീവിക്കാനാവില്ല. അച്ഛനും അമ്മയും മൂന്ന് മക്കളെ വളർത്തിയതും പഠിപ്പിച്ചതും കടം വാങ്ങിയും വായ്പയെടുത്തുമാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ജീവനൊടുക്കില്ലെന്നും നിഖിത പറഞ്ഞിരുന്നു. കാമ്പസിനുള്ളിലും പുറത്തും നിതിൻ ജാതിവിവേചനം നേരിട്ടിരുന്നുവെന്നും അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നുമാണ് നിതിൻരാജിന്റെ മാതാപിതാക്കൾ പറയുന്നത്.
നിറം പരാമർശിച്ചും അധിക്ഷേപിച്ചു. സീനിയർ വിദ്യാർഥികളിൽനിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകൻ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയത്. കുറ്റക്കാർക്കെതിരേ കർശന നിയമനടപടിയെടുക്കണമെന്നും ഉന്നതതല ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം






