ന്യൂഡൽഹി: ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വന്നു. അനുവദനീയമായ ഭാരത്തിന്റെ പത്ത് ശതമാനം വരെ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പത്ത് ശതമാനം മുതൽ 40 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകേണ്ടിവരും. അധികഭാരം 40 ശതമാനത്തിലും കൂടുതലാണെങ്കിൽ പിഴ നാലിരട്ടിയാകും. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ പോർട്ടലിനു കൈമാറണം. ഫാസ്റ്റ്‌ടാഗ് വഴിയോ കേന്ദ്രസർക്കാർ നിർദേശിക്കുന്ന മറ്റേതെങ്കിലും പേയ്‌മെന്റ് രീതിവഴിയോ മാത്രമേ പിഴ ഈടാക്കാൻ പാടുള്ളുവെന്നും നിർദേശമുണ്ട്.അതേസമയം, ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തൂക്കം നോക്കാനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെങ്കിൽ അധികടോൾ ഈടാക്കാൻ പാടില്ല. വാഹനങ്ങൾക്ക് ഫാസ്റ്റ്‌ടാഗ് ഇല്ലെങ്കിൽ അതിനുള്ള പിഴകൂടി ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു









