ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള മൂന്ന് ചരിത്ര ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് അനുമതി. വോട്ടെടുപ്പിലൂടെയാണ് അനുമതി ലഭിച്ചത്. 333 എംപിമാരിൽ 207പേർ അനുകൂലിച്ചും 126പേർ എതിർത്തും വോട്ട് ചെയ്‌തു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിടെയാണ് വോട്ടിംഗ് നടന്നത്.2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിക്കുക. മൂന്ന് ബില്ലിന്മേൽ 12 മണിക്കൂർ ചർച്ചയാകാമെന്നും നാളെ വൈകിട്ട് നാല് മണിക്ക് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്നും ലോക്‌സഭാ സ്‌പീക്കർ ഓം ബിർല പറഞ്ഞു.2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതാണ് ബില്ല്. ഇതിനെ ഒറ്റക്കെട്ടായി എതിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്‌സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർദ്ധപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.











