പെരിന്തല്‍മണ്ണയില്‍ നടന്ന സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ 13 പ്രതികള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി.ഇവരില്‍നിന്ന് രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെത്തി.
ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മൂന്നര കിലോഗ്രാം സ്വർണമാണ് കവര്‍ന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കണ്ണൂർ കൂത്തുപറമ്പ് പാറക്കെട്ട് വീട്ടിൽ വിപിൻ (36), കോഴിക്കോട് താമരശേരി അടിവാരം ആലംപടി ശിഹാബുദ്ദീൻ (28), അടിവാരം പുത്തൻവീട്ടിൽ അനസ് (27), കണ്ണൂർ പിണറായി എരുവെട്ടിയിലെ കിഴക്കേപറമ്പത്ത് അനന്തു (28), തൃശൂർ വെള്ളാനിക്കര സ്വദേശികളായ കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര പട്ടത്ത് മിഥുൻ എന്ന അപ്പു (37), പാട്ടുരക്കൽ കുറിയേടത്ത് മനയിൽ അർജുൻ കെ. നാരായൺ (28), പീച്ചി സ്വദേശികളായ ആലപ്പാറ പയ്യംകോട്ടൽ സതീഷ് (46), കണ്ണറ കുഞ്ഞിക്കാവിൽ ലിസൺ സാം (31) എന്നിവരെയാണ് കണ്ണൂർ, തൃശൂർ, താമരശേരി എന്നിവിടങ്ങളിൽനിന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വിപിൻ പരോളിൽ ഇറങ്ങിയതാണ്. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരാജ് വീട്ടിൽ നിജിൽരാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29), തൃശൂർ വരന്തരപ്പള്ളി കളിയങ്ങര സജിത്ത് കുമാർ (39), എളവള്ളി സ്വദേശി കോരാം വീട്ടിൽ നിഖിൽ (29) എന്നിവരെ കവർച്ച നടന്ന ദിവസം തൃശൂർ പൊലീസ് പിടികൂടിയിരുന്നു.