തിരുവനന്തപുരം:പ്രചാരണത്തിന്റെ ആവേശം പോളിങ്ങിലും പ്രതിഫലിച്ചതോടെ എന്താകും ജനം വിധിച്ചതെന്ന ഉദ്വേഗത്തിലാണു കേരളം. തിരിച്ചുവരുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിൽ പ്രകടം. അതേസമയം മൂന്നാം തുടർഭരണ പ്രതീക്ഷയാണ് ഇടതു ക്യാംപിൽ. നിയമസഭയിൽ വീണ്ടും പ്രാതിനിധ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ തന്നെയാണു ബിജെപി.
രാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് ആവേശത്തോടെ ജനം ഒഴുകിയതു തരംഗ പ്രതീതി ഉയർത്തി. സംസ്ഥാനത്ത് തരംഗം ഉള്ളതായി എൽഡിഎഫ് കാണുന്നില്ല. അതിനുള്ള സാധ്യത യുഡിഎഫ് തള്ളുന്നുമില്ല. 80–85 സീറ്റ്, തരംഗം ഉണ്ടായാൽ അതിലേറെ എന്നതാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള വിലയിരുത്തൽ; 75–80 സീറ്റാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് 2 സീറ്റിൽ താമര വിരിയുമെന്നു ബിജെപി പ്രത്യാശിക്കുന്നു. ചില അട്ടിമറി വിജയങ്ങൾ കൂടി ബിജെപി കേന്ദ്രങ്ങൾ പ്രവചിക്കുന്നുണ്ട്. പത്തോളം മണ്ഡലങ്ങളിൽ മത്സരം ഇഞ്ചോടിഞ്ചാണ്. മുന്നണികൾ തമ്മിൽ ഒപ്പത്തിനൊപ്പമുള്ള മത്സര സൂചനയാണ് ഉള്ളതെന്നിരിക്കെ, ഈ മണ്ഡലങ്ങൾ ആർക്കൊപ്പം എന്നത് നിർണായകമായി മാറാം
മുന്നണികളുടെ നേർക്കുനേർ പോരിൽ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ പിന്തുണയും ചേരുമ്പോൾ യുഡിഎഫ് തിരിച്ചുവരുമെന്നതാണ് കോൺഗ്രസിന്റെ ലളിത യുക്തി. കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർ മേഖലയിൽ കുറഞ്ഞത് 35 സീറ്റുകൾ ലഭിക്കുമെന്ന് യുഡിഎഫ് വിചാരിക്കുന്നു. കഴിഞ്ഞതവണ കൈവിട്ടു പോയ മധ്യതിരുവിതാംകൂർ വർധിത വീര്യത്തോടെ കൂടെ വന്നു കഴിഞ്ഞെന്നു വിശ്വസിക്കുന്നു. 2021ൽ തീർത്തും നിറംകെട്ടു പോയ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കുറഞ്ഞത് 10 സീറ്റ് കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളുടെ കാര്യത്തിലാണു കോൺഗ്രസിന് ആശങ്കകളുള്ളത്. ലീഗും കേരള കോൺഗ്രസും അടക്കമുള്ള ഘടകകക്ഷികൾക്ക് കുറഞ്ഞത് 30 സീറ്റാണ് കോൺഗ്രസിന്റെ കണക്കിൽ. 50 സീറ്റിലെങ്കിലും ജയിക്കാമെന്നു കോൺഗ്രസും കരുതുന്നു
കഴിഞ്ഞതവണ 67 സീറ്റിൽ ജയിച്ച സിപിഎമ്മിന് അത്രയും നിലനിർത്താമെന്ന പ്രതീക്ഷയില്ല. എങ്കിലും 45–50 സീറ്റിൽ താഴെ പോകില്ലെന്ന് വിശ്വസിക്കുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട ബാക്കി പിടിക്കാൻ ഘടകകക്ഷികൾക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭരണത്തുടർച്ച. 2021ൽ 25 സീറ്റിൽ മത്സരിച്ച് 17ൽ ജയിച്ച സിപിഐക്ക് ഇത്തവണ 10–12 സീറ്റിലാണ് ഉറച്ച വിജയ പ്രതീക്ഷയുള്ളത്. 12 സീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്(എം)നും ആകെ 9 സീറ്റിൽ മത്സരിക്കുന്ന ജനതാദൾ(എസ്), ആർജെഡി, എൻസിപി എന്നിവയ്ക്കും എത്ര സീറ്റിൽ ജയിക്കാനാകുമെന്നതും പ്രധാനമാകും. പാർട്ടിയുടെ ഇതുവരെയുള്ള കണക്ക് നേരിയ ഭൂരിപക്ഷമാണെങ്കിൽ 80 ൽ കുറയാത്ത സീറ്റുകളോടെ ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി
മുൻകാല തിരഞ്ഞെടുപ്പുകളിൽ 20 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചുവരുന്ന 31 സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ബിജെപിക്ക് ബാക്കി 109 മണ്ഡലങ്ങളിൽ സമാഹരിക്കാൻ കഴിയുന്ന വോട്ട് എത്രയെന്നതു മുന്നണികൾക്കു പ്രധാനമാണ്. പ്രചാരണത്തിലുടനീളം കത്തിക്കാളിയ ‘ഡീൽ’ നടന്നോ ഇല്ലയോ എന്നതെല്ലാം സംബന്ധിച്ച് സംശയങ്ങൾ അന്തരീക്ഷത്തിലുണ്ട്. എന്നാൽ അത്തരത്തിലുള്ള വോട്ട് കൈമാറ്റം പ്രായോഗികമായി എളുപ്പമല്ല. 2006 മുതൽ കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതം ഉയർത്തുകയും കുറഞ്ഞത് 15% വോട്ടു പിടിക്കാൻ കഴിയുന്ന പാർട്ടി എന്ന പേരുണ്ടാക്കുകയും ചെയ്ത ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12.47% ആയി താഴ്ന്നതിന്റെ ക്ഷീണം ഇത്തവണ പാർട്ടിക്കു മറികടക്കുകയും വേണം. 2016 നെക്കാളും 99 സീറ്റുകളിൽ ബിജെപിയുടെ വോട്ട് വിഹിതം 2021ൽ കുറഞ്ഞിരുന്നു. ആ ചോർച്ച എൽഡിഎഫിന് ഭരണത്തുടർച്ച അനായാസമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സർക്കാർ–സിപിഎം വിരുദ്ധ വോട്ടുകളിൽ ബിജെപി പിടിക്കുന്ന വിഹിതം ജനവിധിയെ സംബന്ധിച്ച് പ്രധാനമാണ്.










