നെല്ലിയാമ്പതി: തൃശ്ശൂരിൽനിന്നെത്തിയ വിനോദയാത്രാസംഘത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തൃശ്ശൂർ അരിമ്പൂർ ഉദയനഗർ റോഡിൽ മാളോക്കാരൻ ജെയിംസാണ് (46) ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്നത്.ബസ് ജീവനക്കാരനായ സുഹൃത്തിന് ഭാഗ്യക്കുറിസമ്മാനം കിട്ടിയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് ഒൻപതുപേരടങ്ങുന്ന സംഘം ജനുവരി 25-ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രവന്നത്. ഇവർ ജീപ്പിൽ കാരപ്പാറ തൂക്കുപാലത്തിനുസമീപത്ത് പോവുകയും പുഴയിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ഇതിനിടെ സുഹൃത്തുക്കൾതമ്മിൽ വഴക്കുണ്ടായി. ജീപ്പ് ഡ്രൈവർ ഇവരുമായി നൂറടിയിലേക്ക് വരുന്നതിനിടെ ജീപ്പിൽവെച്ച് വീണ്ടും വഴക്കുണ്ടായി. ഡ്രൈവർ ജീപ്പ് നിർത്തിയതോടെ ജെയിംസിനെ ജീപ്പിൽനിന്ന് തള്ളിയിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.തലയ്ക്ക് ഗുരുതര പരിക്കേറ്റതിന്റെ യഥാർഥ കാരണം സുഹൃത്തുക്കൾ വീട്ടുകാരെ അറിയിക്കാതെ മറച്ചുവെക്കുകയും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയുമായിരുന്നു. ഇതോടെയാണ് ജെയിംസിന്റെ വീട്ടുകാർ പാടഗിരിപോലീസിൽ പരാതി നൽകിയത്. പാടഗിരിപോലീസ് കാഞ്ഞാണിമേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തതോടെയാണ് സംഭവം വ്യക്തമായത്.







