രാജ്യത്ത് വാണിജ്യ എൽപിജി ക്ഷാമം അതിരൂക്ഷം. എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടി. നഗരങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി.വാണിജ്യ സിലിണ്ടറുകളുടെ പരിധി ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും ജി ആര്‍ അനിൽ നമസ്തേ കേരളത്തിൽ അറിയിച്ചു. വിഷയത്തില്‍ പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. അടിയന്തരമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു. മോദിജീ എൽപിജി എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പാർലമെന്റിന് മുന്നിൽ സിലിണ്ടർ ചിത്രങ്ങളുമായും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. സാഹചര്യം വിശദീകരിക്കാൻ നാല് മണിക്ക് കേന്ദ്രം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.









