മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇന്ത്യയുടെ കൈവശം ആവശ്യത്തിന് എൽഎൻജി ശേഖരമുണ്ട്. അതിനിടെ രാജ്യത്ത് ഇറക്കുമതി പണപ്പെരുപ്പം വർധിച്ചേക്കുമെന്ന മുന്നറിയിപ്പ് ധനമന്ത്രാലയം നൽകുന്നുണ്ട്. നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് എൽഎൻജി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമോ പ്രതിസന്ധിയോ രാജ്യം നേരിടുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി എല്‍എന്‍ജി ഉല്പാദനം നടത്തണമെന്നും അത് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മാത്രമേ കൈമാറാവൂ എന്നും നിര്‍ദേശം നല്‍കി. പൊതുമേഖല കമ്പനികള്‍ ആഭ്യന്തര ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇത് വില്‍ക്കാവൂ എന്നും നിര്‍ദേശം നല്‍കിയിരുന്നു.
ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഇന്ധനത്തിന്റെ സ്‌റ്റോക്ക്, വില, ദീര്‍ഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ അറിയിച്ചിരുന്നു







