ചണ്ഡീഗഢ്:മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങിനെ കുറ്റവിമുക്തനാക്കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. 2002ൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് ഗുർമീത് റാം റഹീം അപ്പീൽ നൽകിയിരുന്നു. 2002ൽ പോലീസ് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നും ഗുർമീത് കോടതിയിൽ വാദിച്ചു.തെളിവുകളുടെ അഭാവത്തിൽ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗുർമീതിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ, കേസിലെ മറ്റ് രണ്ട് പ്രതികളായകുൽദീപ്, നിർമൽ, കൃഷ്ണൻലാൽ എന്നിവരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു.‘പൂരാ സച്’ എന്ന പേരിൽ സിർസയിൽ പത്രം നടത്തിയിരുന്ന ഛത്രപതി, 2002 ഒക്ടോബറിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.ഗുർമീതിനെതിരേയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിനാൽ ഛത്രപതിയുടെ കൊലപാതകം വലിയ ശ്രദ്ധ നേടിയിരുന്നു. ദേരാ സച്ഛാ സൗദാ തലവൻ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള കത്തുകളും ഈ റിപ്പോർട്ടുകളിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം ഗൂർമീതിലെത്തി. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഗുർമീതിനെ പ്രതി ചേർത്തത്. 2019 ജനുവരിയിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുർമീതും മറ്റ് പ്രതികളും മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയതു.അനുയായികളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് ഇപ്പോൾ. 2017ലാണ് കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഈ കാലയളവിൽ പതിനഞ്ചോളം തവണ പരോളിലിറങ്ങിയത് വിവാദമായിരുന്നു. പഞ്ചാബ്-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഗുർമീത് റാം റഹീമിന് പരോളുകൾ അനുവദിച്ചിരുന്നു. 2022-ൽ ഇയാൾ മൂന്ന് തവണ ജയിലിൽ നിന്ന് പുറത്തിറങ്ങി.ആദ്യം ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 21 ദിവസത്തേക്ക്, പിന്നീട് ജൂണിൽ ഹരിയാണയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു മാസത്തേക്ക്, തുടർന്ന് ഒക്ടോബറിൽ ഹരിയാണ ഉപതിരഞ്ഞെടുപ്പ് സമയത്ത് 40 ദിവസത്തേക്കും. അതിനുമുമ്പ്, 2020 ഒക്ടോബറിൽ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ, ഇയാൾ 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരുന്നു.










