കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.അതേസമയം, കാഞ്ഞിരപ്പിള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളും ഒപ്പം ഉണ്ടായിരുന്നു.രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്.







