കണ്ണൂരിൽ കെഎസ്‌യു ആക്രമണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കേരളം കഴുത്തിന് പിടിക്കും. ഇപ്പോഴല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കുമെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പരാമർശം.
മന്ത്രിക്കെതിരെ പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ കാണാം. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല.ഇല്ലാത്ത അക്രമത്തിൻ്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
കേരളം കഴുത്തിന് പിടിക്കും.
ഇപ്പോഴല്ല,
അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കും.
ഇപ്പോ അങ്ങിനെ ഉണ്ടായിട്ടില്ല എന്ന് ആ ദൃശ്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല.
ഇല്ലാത്ത അക്രമത്തിൻ്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ട
അതേസമയം, പരുക്കേറ്റ മന്ത്രിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെയാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശിച്ചു. പിന്നാലെയാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
കരിങ്കൊടി പ്രതിഷേധത്തിൽ 5 കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. പ്രതികൾ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചുവെന്നും കൊല്ലടാ എന്ന് ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും എഫ്‌ഐആറിൽ പരാമർശമുണ്ട്






