ചങ്ങരംകുളം:മഴ പെയ്താൽ വെള്ളക്കെട്ടിലായി ഒറ്റപ്പെടുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ചെറവല്ലൂർ തിരുത്തുമ്മൽ ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് അടുത്ത മഴക്കാലത്തിന് മുൻപ് ശാശ്വത പരിഹാരം കാണുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ അറിയിച്ചു. പ്രദേശം സന്ദർശിച്ച് നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്.
ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളത്തിനടിയിലാകുന്നതിനാൽ ദ്വീപിലെ 15-ഓളം കുടുംബങ്ങൾ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ്.വിദ്യാർഥികൾ, ജോലിക്കാർ,രോഗികൾ എന്നിവരടക്കം നിരവധി പേർക്ക് മഴക്കാലത്ത് അത്യാവശ്യ ആവശ്യങ്ങൾക്കുപോലും വഞ്ചിയെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. നിലവിൽ യാത്രാസൗകര്യത്തിനായി ഒരു തോണി അനുവദിച്ചിട്ടുണ്ടെങ്കിലും അത് താൽക്കാലിക ആശ്വാസം മാത്രമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.പ്രദേശത്ത് വഴിവിളക്കുകളുടെ അഭാവവും സുരക്ഷാ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ദ്വീപ് നിവാസികളുടെ പ്രധാന ആവശ്യമായ ഉയരമുള്ള പുതിയ റോഡ് നിർമ്മാണം ഉടൻ നടപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി കെ.എൽ.ഡി.സിയുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം ഒരുക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റമീന ഇസ്മയിലും എംഎൽഎ യോടൊപ്പം ഉണ്ടായിരുന്നു










