ചികിത്സാപ്പിഴവിനെതിരായ KSU പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി. ഇരുവിഭാഗങ്ങളും തമ്മിൽ പോർവിളിയുണ്ടായി. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ഇരു പ്രവർത്തകർക്ക് നേരെയും ലാത്തി വീശി. അരമണിക്കൂറോളം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.
മന്ത്രിയെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ മാർച്ച് ഡിസിസി ഓഫീസിലേക്ക് എത്തവേ പൊലീസ് പ്രവർത്തകരെ തടയുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വടി ഉപയോഗിച്ചുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയത് പിന്നീട് വാക്കേറ്റം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. പരസ്പരം കല്ലേറും ഇതേ സമയം തന്നെ നടന്നു. സംഘർഷത്തിൽ നാല് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തർക്കും, ഒരു എസ് എഫ്ഐ പ്രവർത്തകനും പരുക്കേറ്റു. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.
അതേസമയം, കെഎസ്‌യു ആക്രമണത്തിൽ കഴുത്തിന് പരുക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീണാ ജോർജിനെ ആശുപത്രിയിൽ എത്തി കണ്ടു. മന്ത്രിയുടെ സുരക്ഷാജീവനക്കാരെ മറികടന്നായിരുന്നു കെ എസ് യു പ്രവർത്തകർ, മന്ത്രിയുടെ അടുത്തെത്തിയത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുള്ള കെ എസ് യുവിന്റെ കയ്യേറ്റം നാട്ടിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയ്ക്ക് നേരെയുണ്ടായത് വധശ്രമമെന്നും പ്രതിപക്ഷനേതാവ് വി .ഡി സതീശനാണ് അക്രമത്തിന് ആഹ്വാനം ചെയ്തതെന്നും CPIM നേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ കെ എസ് യു പ്രവർത്തർ മന്ത്രിയുടെ അടുത്തുപോലും എത്തിയിയിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉൾപ്പടെ പ്രതിപക്ഷത്തിന്റെ ന്യായീകരണം







