ആഞ്ഞു വീശുന്ന ജനരോഷത്തിൽ നിന്നു സർക്കാരിനെ സംരക്ഷിക്കാനുള്ള നാടകമാണ് ആരോഗ്യ മന്ത്രി വീണാജോർജിനെ കെ .എസ് .യു പ്രവർത്തകർ അക്രമിച്ചുവെന്ന സിപിഎമ്മിന്റെ അടിസ്ഥാന രഹിതമായ ആക്ഷേപമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സത്യം പുറത്തു വരുമ്പോൾ സർക്കാരിനും സി പി ഐ എമ്മിനും ദുഖിക്കേണ്ടി വരും.
ട്രെയിൻ കയറാൻ പോയ മന്ത്രി പൊടുന്നനെ തിരിച്ചു വന്ന് ജില്ലാ ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയുമായുള്ള ടെലഫോൺ സംഭാഷണത്തെ തുടർന്നാണ്. പിന്നീടാണ് മന്ത്രിയെ കെ എസ് യു ക്കാർ അക്രമിച്ചുവെന്ന കെട്ടുകഥയുണ്ടാക്കിയത്. യഥാർത്ഥത്തിൽ പ്രതിഷേധിക്കാൻ എത്തിയ കെ എസ് യു പ്രവർത്തകരെ പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു.ഇത് കെട്ടിച്ചമച്ചൊരു നുണക്കഥ മാത്രമാണ്. ആരോഗ്യവകുപ്പിന് എതിരെ ഉയർന്ന ജനരോക്ഷത്തിൽ നിന്നും പ്രതിഷേധത്തിൽ നിന്നും രക്ഷനേടാനുള്ള കുതന്ത്രം മാത്രമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി കോൺഗ്രസ്സിന്റെ കൊടിമരങ്ങളും പ്രചരണ ബോർഡുകളും തകർക്കാനും കണ്ണൂർ ഡി സി സി ഓഫിസ് അടക്കം കോൺഗ്രസ്സ് ഓഫിസുകൾ ആക്രമിക്കാനും ഉള്ള ശ്രമങ്ങൾ അപലപനീയമാണ് . ഇത് കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നല്കി







