‘കേരള സ്‌റ്റോറി 2 ഗോസ് ബിയോൺഡ്’ സിനിമയുടെ ടീസർ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചിത്രത്തിന്റെ നിർമാണക്കമ്പനിയായ സൺഷൈൻ പിക്‌ചേഴ്‌സ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഏതെങ്കിലും ഉള്ളടക്കം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവോ വിധിയോ ഉണ്ടായിട്ടില്ലെന്നും നിർമാതാക്കൾ പ്രസ്താവനയിൽ അവകാശപ്പെട്ടു. ചിത്രത്തിനെതിരേ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു.വിവാദമായ ‘ദ കേരളാ സ്‌റ്റോറി’യുടെ രണ്ടാംഭാഗത്തിന്റെ ടീസറും ട്രെയ്‌ലറും പ്രകോപനപരമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. മൈേ്രത സച്ചിദാനന്ദ ഹെഗ്‌ഡെ കോടതിയിൽ കഴിഞ്ഞദിവസം വാദിച്ചിരുന്നു. ടീസറിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെന്നായിരുന്നു നിർമാതാക്കളുടെ മറുപടി. ഉച്ചകഴിഞ്ഞ് വിഷയം പരിഗണിച്ചപ്പോൾ ഹർജി പൊതുതാത്പര്യ സ്വഭാവമുള്ളതാണെന്നും നിലനിൽക്കുമോ എന്നതിലടക്കം വാദം ഉന്നയിക്കാനുണ്ടെന്നും നിർമാതാക്കളുടെ അഭിഭാഷകൻ അറിയിച്ചതിനാൽ ബുധനാഴ്ച തുടർവാദത്തിനായി മാറ്റി. ‘ദ കേരളാ സ്റ്റോറി 2- ഗോസ് ബിയോണ്ട് ടീസർ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വ്യാജവും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കാൻ സൺഷൈൻ പിക്‌ചേഴ്‌സ് ആഗ്രഹിക്കുന്നു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഒരു കോടതിയും ഒരു ഉള്ളടക്കവും നീക്കാൻ ചെയ്യാൻ വിധിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ഒന്നും നീക്കംചെയ്തിട്ടില്ല. ‘ദ കേരള സ്‌റ്റോറി ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഞങ്ങളുടെ എല്ലാ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോടും വ്യക്തികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കും’, സൺഷൈൻ പിക്‌ചേഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.










