കേരളത്തിലെ പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലംഅറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം (Kerala Bye Election ). ഫലമറിയാൻ മൂന്ന് മുന്നണികളും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്. ഈ മാസം 13നായിരുന്നു വയനാട്, ചേലക്കര മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. പാലക്കാട് രഥോത്സവം കാരണം മാറ്റിവച്ച വോട്ടെടുപ്പ് 20നായിരുന്നു നടത്തിയത്.
അതേസമയം , പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.
വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരരംഗത്തുണ്ടായിരുന്നു.
അതേസമയം ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലവും നാളെ പുറത്ത് വരും. ജാര്‍ഖണ്ഡില്‍ എന്‍എഡിഎയ്ക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ജാർഖണ്ഡിൽ ബിജെപി ഭരണം തിരിച്ച് പിടിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.