കോഴിക്കോട്:ഒരു വിശ്വാസിയും വർഗീയവാദിയല്ലെന്നും അതുകൊണ്ടാണ് ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്ന് ഉറപ്പിച്ച് പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടതുപക്ഷ ധാരയാണ് മതസൗഹാർദ്ദത്തോടെ കേരളം നിലനിൽക്കുന്നതിന് പിന്നിൽ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയതക്കെതിരായ പോരാട്ടത്തിൽ വിശ്വാസികളാണ് ഏറ്റവും പ്രധാനപ്പെട്ട കരുത്ത്. വിശ്വാസികളെ ഒഴിവാക്കി വർഗീയതക്കെതിരായി പൊരുതാൻ ആവില്ല. വർഗീയവാദികൾ എന്ന് പറയുന്നത് വിശ്വാസികളല്ല. രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിക്കാൻ ജാതിയും മതവും വിശ്വാസവും ഉപയോഗിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്ന വർഗീയവാദികൾക്ക് വിശ്വാസമില്ല. ഇത് രണ്ടും തമ്മിൽ നല്ലപോലെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മാനവികതയും മതസൗഹാർദവും നിലനിർത്താനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ലെങ്കിൽ പിന്നെ കേരളം ഇല്ല. ബിജെപി, ആർഎസ്എസ്, സംഘപരിവാർ ഓരോരോ പേരിൽ ഇവിടെ വർഗീയ വിഷം കുത്തി ഇറക്കുന്നുണ്ട്. ഇതിനൊപ്പം ന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി ഉണ്ട്. ക്രിസ്ത്യാനിയുടെ പേരു പറഞ്ഞ് കാസയുണ്ട്. ഈ മൂന്ന് വിഭാഗങ്ങളും നമ്മുടെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തിന്റെ അന്ത്യത്തിനു വേണ്ടി അപരരെ സൃഷ്ടിക്കുകയാണ്
പത്തു വർഷമായി ഇവിടെ വർഗീയ കലാപം നടക്കാത്തത് ഈ ജനതയുടെ മാനസിക നിലയും സർക്കാരിന്റെ കർശനമായ സമീപനവും കൊണ്ടാണ്. ഞങ്ങൾ ആർഎസ്എസിനും ബിജെപിക്കും എതിരായി പറഞ്ഞാൽ ഹിന്ദുക്കൾക്ക് എതിരായിട്ടുള്ളതാണ് എന്നാണ് ആർഎസ്എസുകാരന്റെ വാദം. കൊടുംവിഷം കേരളത്തിൽ കുത്തി ചെലുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് എതിരായി പറഞ്ഞാൽ അത് ഇസ്‌ലാമിനെതിരായിട്ടാണെന്നാണ് പ്രചരണം.
കാസക്ക് എതിരായി പറഞ്ഞാൽ അത് ക്രിസ്ത്യാനിക്ക് എതിരായിട്ടാണെന്നാണ് പ്രചരണം. ഇതിനെതിരെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തെകൂടി ഉൾപ്പെടുത്തി വർഗീയതയ്ക്കെതിരെ പൊരുതാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഗോവിന്ദൻ വിശദീകരിച്ചു.









