തലസ്ഥാനത്തെ സ്പാകളിൽ നടക്കുന്ന അനധികൃത പ്രവർത്തനങ്ങൾക്കെതിരേ നടപടി ഉണ്ടാവുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചതിനുപിന്നാലെ സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന സ്പാ, കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. സെക്രട്ടേറിയറ്റിന് എതിർവശത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ എന്ന സ്പായാണ് അടപ്പിച്ചത്.
സ്പായിൽ ജോലിതേടിയെത്തിയ യുവതിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതായി മേയർതന്നെയാണ് ഞായറാഴ്ച രാവിെല പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. തുടർന്ന് വൈകീട്ടോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
തിരുവല്ലയിൽ സ്പാ ജീവനക്കാരിക്കു നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ സ്പാകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും സ്പാ ലൈസൻസിന്റെ മറവിൽ ഒരുവിധത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്താൻ അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കിയിരുന്നു. സ്പാ കേന്ദ്രങ്ങളുടെ മറവിൽ ക്രോസ് മസാജും(സ്ത്രീകൾ പുരുഷൻമാർക്കും പുരുഷന്മാർ സ്ത്രീകൾക്കും മസാജ് ചെയ്യുന്ന രീതി) മറ്റ് അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.
നഗരത്തിൽ 200ലധികം സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കൃത്യമായ കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്. സ്പാ സെന്ററുകളിൽ അംഗീകൃത മസാജറും ഡോക്‌ടറും വേണമെന്നാണ് നിബന്ധന.
ചില പോലീസുകാർക്ക് സ്പാ മാഫിയകളുമായി ബന്ധവുമുണ്ട്. ഡോക്ടർമാരുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന അനധികൃത മസാജിങ് കേന്ദ്രങ്ങൾ കണ്ടെത്തിയാൽ ഇത്തരം ഡോക്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ മെഡിക്കൽ കൗൺസിലിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു.
തട്ടിക്കൂട്ട് സ്പാകളുടെ മറവിൽ ലഹരിക്കടത്ത്, ഹണിട്രാപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു. സ്പാകളിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകൾ ചിത്രീകരിക്കുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ, നാണക്കേടു കാരണം പലരും ഇത് പുറത്തുപറയാനോ പോലീസിൽ പരാതി നൽകാനോ തയ്യാറല്ല









