ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുടെ പരോള്‍ അപേക്ഷ നിരസിച്ച് ഹൈക്കോടതി. എന്തുകൊണ്ട് ടി പി കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നെന്ന് ഹൈക്കോടതി ചോദിച്ചു. 12-ാം പ്രതി ജ്യോതിബാബുവാണ് പരോള്‍ അപേക്ഷ നല്‍കിയത്.
ജ്യോതി ബാബുവിന്റെ ഭാര്യയാണ് അദ്ദേഹത്തിന് 10 ദിവസത്തെ അടിയന്തിര പരോള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഘട്ടത്തിലാണ് ജസ്റ്റിസ് ജോബി സെബാസ്റ്റിയന്‍ ചില പ്രധാനപ്പെട്ട ചോദ്യങ്ങളുയര്‍ത്തിയത്. എന്തുകൊണ്ട് ടിപി കേസ് പ്രതികള്‍ക്ക് മാത്രം ഇത്തരത്തില്‍ നിരന്തരം പരോള്‍ ലഭിക്കുന്നു, അത് പരോധിക്കപ്പെടേണ്ടതാണ് എന്ന് കോടതി പറഞ്ഞു. ഏത് കേസിലാണ് അകപ്പെട്ടത് എന്നത് പരോള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല, അത് തന്നെ ശരിയല്ല എന്നും കോടതി നിരീക്ഷിച്ചു.
ജ്യോതി ബാബുവിന്റെ പിതാവിന്റെ സഹോദരന്റെ മകൻ 28 ന് മരിച്ചെന്നും മരണാനന്തര കർമങ്ങൾക്കായി അടിയന്തര പരോൾ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഏറ്റവും അടുത്ത ബന്ധം അല്ലെന്നും പരോൾ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹർജിയിൽ ടി.പി കേസിലെ പ്രതിയാണെന്ന് പ്രത്യേകം പരാമർശിക്കാത്തതിനെയും കോടതി വിമർശിച്ചു.







