ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധനില്‍ നിന്ന് 470 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. കുറ്റം മറയ്ക്കുന്നതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, കേസില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കി എസ്ഐടി. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വര്‍ണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ അറസ്റ്റുകളും ഉടന്‍ ഉണ്ടായേക്കും. സ്വര്‍ണ്ണത്തിന് നല്‍കിയ 15 ലക്ഷത്തിന് പുറമെ സ്പോണ്‍സര്‍ഷിപ്പായി ഒന്നരക്കോടിയോളം രൂപ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഈ തുക ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റാര്‍ക്കെല്ലാം നല്‍കി എന്നതാണ് എസ്ഐടി അന്വേഷിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്ന ശങ്കര്‍ദാസ്സിനെയും, വിജയകുമാറിനെയും പ്രതി ചേര്‍ക്കാത്ത് എന്തെന്നായുരുന്നു ചോദ്യം. അന്വേഷണ സംഘത്തിന്റെ മെല്ലപോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികളായ എന്‍ വാസു, മുരാരി ബാബു, കെ എസ് ബൈജു എന്നിവരുടെ ജാമ്യം തള്ളിയ ഉത്തരവിലായിരുന്നു കോടതി പരാമര്‍ശം.
ഡിസംബര്‍ അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. കൂട്ടായ തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുക്കുക. എ പത്മകുമാറിനെപോലെ തന്നെ ബോര്‍ഡഗങ്ങളായ ശങ്കര്‍ദാസിനും വിജയകുമാറിനും, കൂട്ടുത്തരവാദിത്തം ഉണ്ട് എന്തുകൊണ്ടാണ് ഇവരെ പ്രതിചേര്‍ക്കാത്തത് എന്ന് മനസിലാകുന്നില്ല. അന്വേഷണത്തില്‍ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.







