കോന്നി:കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു കുട്ടികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥി ആദിലക്ഷ്മി (8), തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദിലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്കു മറിയുകയായിരുന്നു. ആറു വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരുക്കേറ്റു. ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദുവിനെ കണ്ടെത്തിയത്
ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്കാണ് വീണത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല









