ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ എൻഡിഎയ്ക്ക് മുൻതൂക്കം. അധികാര തുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം. എസ്‌ഐആറിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എൻഡിഎയ്ക്ക് അനുകൂലമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മഹാഗഡ്ബന്ധൻ ബിഹാറിൽ എൻഡിഎയ്ക്ക് വെല്ലുവിളി ഉയർത്തില്ലെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രവചിക്കുന്നത്
ബിഹാറിൽ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 130 മുതൽ 209 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. മഹാസഖ്യത്തിന് 32 മുതൽ 108 വരെ സീറ്റുകളും പ്രവചിക്കുന്നു. ഏഴ് സർവേകളാണ് പുറത്തുവന്നത്. എൻഡിഎയ്ക്ക് അനുകൂലമയ ഫലങ്ങളാണ് പുറത്തുവന്നത്. മാട്രിസ്-ഐഎഎൻഎസ് എക്സിറ്റ് പോളിൽ എൻഡിഎയ്ക്ക് 147 മുതൽ 167 വരെ സീറ്റുകളാണ് പറയുന്നത്. ബിജെപിക്ക് 65 മുതൽ 73 വരെയും ജെഡിയുവിന് 67 മുതൽ 75 വരെയും സീറ്റാണ് പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 70 മുതൽ 90 വരെ സീറ്റാണ് മാട്രിസിന്റെ പ്രവചനം.
ആർജെഡിക്ക് 53 മുതൽ 58 വരെയും കോൺഗ്രസിന് 12 സീറ്റ് വരേയും ഇടത് പാർട്ടികൾക്ക് 14 സീറ്റുവരേയും മാട്രിസ് I.A.N.S എക്സിറ്റ് പോൾ പ്രവചിക്കുന്നു. പോൾസ് ഡയറിയാണ് എൻഡിഎ സഖ്യത്തിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്. 209 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. ചാണക്യയാണ് മഹാസഖ്യം 130 ന് മുകളിൽ സീറ്റ് നേടുമെന്ന് പറയുന്ന ഏക എക്സിറ്റ് പോൾ. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് അഞ്ച് സീറ്റുവരേയും ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 19 സീറ്റുവരേയും മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടത് പാർട്ടികൾക്ക് 19 സീറ്റ് വരേയും എക്സിറ്റ് പോലുകൾ പ്രവചിക്കുന്നു.
ജെവിസി പോളിൽ ഇന്ത്യാ മുന്നണി 88-103 വരെ സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈറ്റ് സർവേയിൽ എൻഡിഎ 133-148 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്ന സർവേ ഫലമാണ് പുറത്തുവിട്ടത്. അതേസമയം ഇന്ത്യ സഖ്യം 87-102 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. ദൈനിക് ഭാസ്‌കർ സർവേയിലും എൻഡിഎ മുന്നേറ്റമാണ് കാണിക്കുന്നത്. 145-160 സീറ്റുകൾ വരെ എൻഡിഎ നേടുമെന്ന് പ്രവചിക്കുന്നു. പോൾ സ്ട്രാറ്റ് സർവേയിൽ എൻഡിഎ 133-148 സീറ്റുകളും ഇന്ത്യ മുന്നണി 87-102 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
അതേസമയം തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ് ആണ് നടന്നത്. അഞ്ച് മണിവരെ 67 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പോളിംഗ് ശതമാനം ഉയർന്നത് ജയ സാധ്യത വർദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം.







