ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട ഒമ്പത് പേരിൽ ഒരാൾ ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ ബസ് കണ്ടക്ടർ അശോക്. എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാർഗമായിരുന്നു അശോക്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അശോകിന് ഇന്നലെ പതിവ് പ്രവൃത്തി ദിവസമായിരുന്നു.
ഞാൻ മരിച്ചവരുടെ പട്ടികയിൽ അശോകിന്റെ പേര് വായിച്ചു. അദ്ദേഹം എന്റെ കസിൻ ആണ്. സ്ഥിരീകരിക്കാൻ ഞാൻ പലരെയും വിളിച്ചു. അദ്ദേഹത്തിന്റെ കൈവശം ഒരു ബൈക്കും ഉണ്ടായിരുന്നു. അത് ഇപ്പോൾ കാണുന്നില്ല. അശോക് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരിക്കണം അപകടം നടന്നത്. അല്ലെങ്കിൽ എവിടെയെങ്കിലും പോയതായിരിക്കാം. അദ്ദേഹം ഈ വഴിയാണ് സഞ്ചരിച്ചിരുന്നത്’’ – അശോകിന്റെ ബന്ധുവായ പപ്പു പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ഡൽഹിയിലെ ജഗത്പൂരിലാണ് അശോകും ഭാര്യയും നാല് കുട്ടികളും താമസിച്ചിരുന്നത്. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് ഇവർക്കുള്ളത്. അശോകിന്റെ അമ്മ സോമവതി മൂത്ത മകൻ സുഭാഷിനൊപ്പം ഉത്തർപ്രദേശിലെ ഗ്രാമത്തിലാണ് താമസിക്കുന്നത്. സുഭാഷ് അസുഖ ബാധിതനായതിനാൽ, അശോക് ഒറ്റയ്ക്കാണ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നതെന്നും പപ്പു പറഞ്ഞു. പകൽ സമയത്ത് കണ്ടക്ടറായും രാത്രിയിൽ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്താണ് അശോക് തന്റെ കുടുംബം പോറ്റിയത്.







