കൊച്ചി∙ തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നഗരത്തിൽ ജലവിതരണം മുടങ്ങും. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്
ടാങ്കിനു പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. വെള്ളത്തില്‍ ഒഴുകിപ്പോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്. വീട്ടുപകരണങ്ങളും നശിച്ചു. കോര്‍പറേഷന്‍ 45–ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്. തകര്‍ന്ന ടാങ്കിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അപകട സമയം 1.15 കോടി ലീറ്റര്‍ വെള്ളം സംഭരണിയില്‍ ഉണ്ടായിരുന്നു. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിനിന്‍റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ അറിയാന്‍ വൈകിയതിനാല്‍ ദുരിതം ഇരട്ടിയാക്കി.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. കൊച്ചി നഗരത്തിന്‍റെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണിത്. പുത്തുപാടി ഹെൽത്ത് സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വെള്ളം കയറിയതായി വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.







