ന്യൂഡൽഹി: പെർത്തിൽ ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിൽ രോഹിത് ശർമ കളിക്കണമെന്ന നിലപാടുമായി മുൻ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഈമാസം 22-ന് പെർത്തിലാണ്. വെള്ളിയാഴ്ച രോഹിത്തിന് ആൺകുഞ്ഞ് പിറന്നിരുന്നു. ഭാര്യ റിതികയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ഒന്നാം ടെസ്റ്റിനുണ്ടാവില്ലെന്ന് ബി.സി.സി.ഐ.യെ അറിയിച്ചിരുന്നു. രോഹിത്തില്ലാതെയാണ് മറ്റു ടീമംഗങ്ങൾ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. എന്നാൽ രോഹിത്തിന്റെ നേതൃത്വം ടീമിന് ആവശ്യമുണ്ടെന്നാണ് ഗാംഗുലിയുടെ പക്ഷം. ടെസ്റ്റിന് ഇനിയും ദിവസങ്ങളുണ്ടെന്നതിനാൽ, രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ടീമിനൊപ്പം ചേരുമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. ‘രോഹിത്ത് ഉടൻ പോവുമെന്ന് പ്രതീക്ഷിക്കുന്നു. രോഹിത്തിന്റെ നേതൃത്വം ടീമിന് ആവശ്യമുണ്ട്. ഭാര്യ പ്രസവിച്ചതായി കേട്ടു. എന്നാലും കഴിയുന്നത്ര വേഗത്തിൽ ഓസ്ട്രേലിയയിലേക്ക് പുറപ്പെടാം. ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ, ആദ്യ ടെസ്റ്റ് കളിക്കുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്. മത്സരത്തിന് ഇനിയും ഒരാഴ്ചയുണ്ട് താനും’-ഗാംഗുലി പറഞ്ഞു.അതേസമയം രോഹിത്ത് ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. രഞ്ജിയിൽ ബംഗാളിനുവേണ്ടി മികച്ച പ്രകടനം നടത്തിയ പേസർ മുഹമ്മദ് ഷമിയും കൂടെപ്പോകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടുപേരും പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ എന്നത് ഉറപ്പില്ല.