തിരുവനന്തപുരം വഞ്ചിയൂരിൽ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛൻ പിടിയിൽ. വഞ്ചിയൂർ സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. വഞ്ചിയൂർ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആഢംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു.ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് മകൻ അച്ഛനെ ആക്രമിച്ചത്. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നു. മകൻ ഹൃത്വിക്കിന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ചികിത്സയിലാണ്.








