വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഇന്ധന വാഗൺ ട്രെയിനിന് മുകളിലൂടെ കയറി അടുത്ത പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലോടെ ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജ് രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും എറണാകുളം കുമ്പളം ‘ശ്രീനിലയ’ത്തിൽ രതീഷ്-സന്ധ്യ ദമ്പതികളുടെ ഏക മകനുമായ എസ്.ആർ. അദ്വൈതാണ് (18) ചൊവ്വാഴ്ച മരിച്ചത്. തൊണ്ണൂറുശതമാനം പൊള്ളലേറ്റ അദ്വൈത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഈമാസം ഒമ്പതിന് വൈകീട്ട് 4.45ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. കോളജിൽനിന്ന് ക്ലാസ് കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് പോകാൻ കൂട്ടുകാർക്കൊപ്പം സ്റ്റേഷനിൽ എത്തിയതായിരുന്നു.
നിർത്തിയിട്ട പെട്രോൾ വാഗണിന് മുകളിൽ കയറി മറുവശത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ശ്രമിച്ചതാണ്. 25,000 കിലോവോൾട്ട് കടന്നുപോകുന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി തീപിടിച്ച് താഴേക്ക് തെറിച്ചുവീണു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങൾക്കുശേഷം സംസ്കാരം നടന്നു.