പത്തനംതിട്ട∙ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ യുവദമ്പതികൾ അറസ്റ്റിൽ. ഇരകളുടെ ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിക്കുകയും നഖം പിഴുതെടുക്കുകയും അടക്കമുള്ള പീഡനങ്ങളുടെ പേരിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളെയാണ് ഇവർ പീഡിപ്പിച്ചത്. ദമ്പതികൾ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ട് നടുങ്ങിയെന്നു പൊലീസുകാർ പറഞ്ഞു. ഇവർക്ക് അപകടകമായ മനോവൈകല്യമുണ്ടെന്നു കരുതുന്നതായാണ് പൊലീസ് നൽകുന്ന വിവരം
ആലപ്പുഴ സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാൾ നാട്ടിലെത്തിയപ്പോൾ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. സെപ്റ്റംബർ ഒന്നിന് തിരുവല്ലയിൽ എത്തിയ യുവാവിനെ ജയേഷ് ചരൽകുന്നിലെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മർദിച്ചു. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു. പിന്നീട് വാഹനത്തിൽ കയറ്റി വഴിയിൽ ഇറക്കിവിടുകയായിരുന്നു
റാന്നി സ്വദേശിയുമായി രശ്മി ഫോണിലൂടെയാണ് സൗഹൃദത്തിലായത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. സെപ്റ്റംബർ അഞ്ചിന് മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷാണ് വീട്ടിലെത്തിച്ചത്. അതിനുശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. അതു മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് കയർ ഉപയോഗിച്ച് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ചു. 23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു. അവശനായ യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പൊലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്











