കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ഭൂകമ്പം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജലാലാബാദിനു 10 കിലോമീറ്റർ ചുറ്റളവിലാണ്. ആൾനാശമുണ്ടായതായി റിപ്പോർട്ടുകളില്ല. ജലാലാബാദ് നഗരത്തിനുസമീപം കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിന് രണ്ടു ദിവസത്തിനുള്ളിലാണ് അതേ മേഖലയിൽ വീണ്ടും ഭൂകമ്പമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഞാറാഴ്ചത്തേത്
ഞായറാഴ്ച രാത്രി 11.47 നുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1411 ആയി. മരണസംഖ്യ ഉയരാനാണ് സാധ്യത. 3124 പേർക്ക് പരുക്കേറ്റു. 5400 വീടുകൾ തകർന്നു. ഹിന്ദുകുഷ് പർവതമേഖലയിലെ 4 ഗ്രാമങ്ങൾ തകർന്നടിഞ്ഞു. ധാരാളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നതായി അഫ്ഗാൻ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു.
രക്ഷാപ്രവർത്തനം തുടരുകയാണ്. ലോകരാജ്യങ്ങൾ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ 10 ലക്ഷം യൂറോയുടെ സഹായം എത്തിക്കുമെന്ന് അറിയിച്ചു. മരുന്നും തുണിത്തരങ്ങളും അടക്കമുള്ള സാധനങ്ങൾ നൽകുമെന്ന് യുണിസെഫ് വ്യക്തമാക്കി.







