ഖാർത്തൂം (സുഡാൻ) ∙ സുഡാനിലെ ദാർഫൂർ മേഖലയിലെ തർസീൻ ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടത് ഒരേയൊരാൾ. ഓഗസ്റ്റ് 31നാണ് ജെബൽ മാറായിലെ ഓറഞ്ച് കൃഷിക്കു പേരുകേട്ട തർസീനിൽ ഉരുൾപൊട്ടലുണ്ടായത്. ഒരാഴ്ച നീണ്ട കനത്ത മഴയ്ക്കു പിന്നാലെയായിരുന്നു ഉരുൾപൊട്ടൽ.
ഗ്രാമം നിശ്ശേഷം ഇല്ലാതായതായി തർസീൻ നിയന്ത്രിക്കുന്ന സുഡാൻ ലിബറേഷൻ മൂവ്മെന്റ് നേതാവ് അബ്ദേൽ വാഹിദ് മുഹമ്മദ് നൂർ പ്രസ്താവനയിൽ പറഞ്ഞു. സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽനിന്ന് രക്ഷതേടി രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്ന് എത്തിയവരാണ് ഉരുൾപൊട്ടലിൽ ഇല്ലാതായത്. സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിൽ ഇരുചേരിയിലും ചേരാതെ ഒഴിഞ്ഞു നിൽക്കുകയാണ് സുഡാൻ ലിബറേഷൻ മൂവ്മെന്റ്. അതുകൊണ്ടാണ് ആളുകൾ ഇവിടെ അഭയം തേടിയത്. നോർത്ത് ദാർഫൂർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ ഫാഷിർ നഗരത്തിന്റെ നിയന്ത്രണത്തിനായി പോരടിക്കുകയാണ് ഇരു വിഭാഗങ്ങളും. നിലവിൽ ആർഎസ്എഫിന് കീഴിലുള്ള ഇവിടെ കടുത്ത ക്ഷാമം നിലനിൽക്കുകയാണ്.









