സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ ഓണക്കോടി കൈമാറുകയും ചെയ്തു. ഗവര്‍ണര്‍ പരിപാടിക്ക് എത്താമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. മാനവീയം വീഥിയിൽ ഗവർണർ ഓണം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഭാരതാംബചിത്ര വിവാദത്തിന്റെ പേരില്‍ രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതിനു ശേഷം ആദ്യമായാണ് മന്ത്രി വി.ശിവന്‍കുട്ടി രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നത്.
ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. വൈകുന്നേരം ആറു മണിക്ക് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎമാർ, മേയർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും. സിനിമാ താരങ്ങളായ രവി മോഹൻ (ജയം രവി), ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും
സെൻട്രൽ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം, ഭാരത് ഭവൻ,ഗാന്ധിപാർക്ക്, വൈലോപ്പിളളി സംസ്കൃതി ഭവൻ, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്പോർട്‌സ് ഹബ് സ്റ്റേഡിയം എന്നിവയാണ് പ്രധാന വേദികൾ. നിശാഗന്ധിയിൽ 4ന് 7 മണിക്ക് നടക്കുന്ന സംഗീത പരിപാടിക്ക് സംഗീത സംവിധായകൻ ശരത് നേതൃത്വം നൽകും. 5ന് വൈകിട്ട് 8.30ന് സുരാജ് വെഞ്ഞാറമൂട് ഒരുക്കുന്ന ലൈവ് ഷോ. 6ന് 7 ന് സിതാര കൃഷ്ണകുമാർ പാടുന്നു. 9ന് വൈകിട്ട് 7ന് ഈ വേദിയിൽ വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിയുമുണ്ടാകും. കൂടാതെ മനോ, ചിന്മയി, നരേഷ് അയ്യർ, ബിജു നാരായണൻ, കല്ലറ ഗോപൻ, സുധീപ് കുമാർ, വിധു പ്രതാപ്, നജിം അർഷാദ്, രമ്യ നമ്പീശൻ, രാജേഷ് ചേർത്തല, നിത്യ മാമ്മൻ, പുഷ്‌പവതി തുടങ്ങിയവരും കലാവിരുന്നൊരുക്കും











