നിമിഷപ്രിയയുടെ മോചനത്തിന്റെ പേരിൽ വ്യാജ പണപ്പിരിവു നടക്കുന്നതായി കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. സന്നദ്ധ പ്രവർത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോൾ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കേന്ദ്രസർക്കാർ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പർ നൽകി ധനസമാഹരണം നടത്തുന്നത്.
8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരസ്യത്തിൽ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്‌ഷൻ കൗൺസിലിന്റെ പേരിലാണു പണം സമാഹരിക്കുന്നത്. ഇത്തരത്തിൽ പണം സമാഹരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസർക്കാർ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്നതുൾപ്പെടെയുള്ള വാദങ്ങളും തള്ളി. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവു വരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു