സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ ഹാൾമാർക്കിനൊപ്പം ഇനി ‘സോൾഡ്’ എന്ന് രേഖപ്പെടുത്തേണ്ടിവരും. ആഭരണത്തിന്റെ തിരിച്ചറിയൽ കോഡ് മറ്റൊന്നിനായി ദുരുപയോഗം ചെയ്യാതിരിക്കുന്നതിനും മോഷ്ടിച്ച സ്വർണം വിൽക്കുന്നത് തടയാനുമാണ് ഈ നീക്കം. ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി.) നമ്പറിനുനേരെയാകും ‘സോൾഡ്’ രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾ വഴിയാകും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
പുതിയ സംവിധാനം ഇങ്ങനെ
എച്ച്.യു.ഐ.ഡി. ടാഗിങ്: നിലവിൽ സ്വർണാഭരണങ്ങൾക്ക് ആറക്ക അക്ഷരസംഖ്യാ രൂപത്തിലുള്ള (Alphanumeric) നമ്പർ നൽകുന്നുണ്ട്.
‘സോൾഡ്’ രേഖപ്പെടുത്തൽ: ആഭരണം വിൽക്കുന്ന സമയത്ത് ജുവല്ലറികൾ അവരുടെ സിസ്റ്റത്തിൽ ഹാൾമാർക്കിനുനേരെ ‘സോൾഡ്’ എന്ന് രേഖപ്പെടുത്തും.
അനധികൃത ഉപയോഗം തടയൽ: ഒരിക്കൽ വിറ്റതായി രേഖപ്പെടുത്തിയ എച്ച്.യു.ഐ.ഡി. നമ്പർ വീണ്ടും മറ്റൊരു ആഭരണത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചാൽ സിസ്റ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകും.
പരിശോധന: പുനർവില്പനയ്ക്കായി എത്തുന്ന പഴയ സ്വർണത്തിന്റെ എച്ച്.യു.ഐ.ഡി. പരിശോധിക്കുന്നതിലൂടെ മോഷ്ടിച്ചതാണോ യഥാർഥ ഉടമയുടേതാണോ എന്ന് വ്യാപാരികൾക്ക് എളുപ്പത്തിൽ കണ്ടെത്താം.
ഉപഭോക്താക്കൾക്കുള്ള നേട്ടം
ആധികാരികത: ബി.ഐ.എസ്. കെയർ ആപ്പ് വഴി വാങ്ങുന്ന ആഭരണത്തിന്റെ വിശ്വാസ്യത ഉപഭോക്താക്കൾക്ക് പരിശോധിക്കാം.
സുതാര്യത: വിൽക്കുന്ന സമയത്ത് നൽകുന്ന ബില്ലിൽ എച്ച്.യു.ഐ.ഡി. നമ്പറും തൂക്കവും രേഖപ്പെടുത്തുന്നതിനാൽ ഓരോ ആഭരണവും കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും.
നടപ്പിലാക്കുന്നത് ഇപ്രകാരം
ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ വൻകിട റീട്ടെയിൽ വ്യാപാരികൾക്ക് ഇത് നിർബന്ധമാക്കും. രണ്ടാംഘട്ടത്തിൽ ഗ്രാമീണ മേഖലകളിലേക്കും അസംഘടിത മേഖലയിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ 800 ജില്ലകളിൽ പകുതിയോളമിടങ്ങളിൽ ഹാൾമാർക്കിങ് നിലവിൽ നിർബന്ധമാക്കിയിട്ടുണ്ട്. പ്രതിമാസം ശരാശരി ഒരു കോടിയിലധികം ആഭരണങ്ങളാണ് നിലവിൽ ഹാൾമാർക്ക് ചെയ്യുന്നത്. രാജ്യത്തെ സ്വർണാഭരണ ഡിമാൻഡും വില്പനയും പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കുന്നത്.








