ന്യൂഡൽഹി: പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.യുഎസിന്റെ പകരം തീരുവയെ പരോക്ഷമായി പ്രധാനമന്ത്രി വിമർശിച്ചു. സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുക. അതാണ് ആത്മനിർഭർ ഭാരതിന്റെ വഴി. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട. സ്വന്തം ആയുധം കൊണ്ട് ശത്രുവിനെ തകർത്ത രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ആണവശേഷി പത്തിരട്ടി വർധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനർനിർമിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി. ശുഭാംഷു ശുക്ല അടുത്തിടെ ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി. ഉടൻ തന്നെ ഇന്ത്യയിലേക്ക് വരും. ഗഗൻയാനു വേണ്ടി നമ്മൾ സ്വന്തമായി തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ 300 ബഹിരാകാശ സ്റ്റാർട്ടപ്പുകളുണ്ട്. നമ്മുടെ യുവാക്കൾ ബഹിരാകാശ സാങ്കേതികവിദ്യയെ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി.സാങ്കേതികവിദ്യയാണ് പുരോഗതിയിലേക്കുള്ള വഴി. ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ വിപണിയിൽ നിറയും. നിലവിൽ ഇന്ത്യക്ക് ഇന്ധനം ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഊർജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ സൗരോർജ ഉപയോഗത്തിൽ 30 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അണക്കെട്ടുകൾ നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിനു ശേഷം വിശപ്പ് വലിയ വെല്ലുവിളിയായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ കർഷകർ രക്ഷാപ്രവർത്തനത്തിനെത്തി. ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ ഇപ്പോൾ സ്വയം പര്യാപ്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയ കേന്ദ്രമന്ത്രിമാരും വിവിധ നേതാക്കളും ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ചെങ്കോട്ടയില്‍നിന്നുള്ള നരേന്ദ്രമോദിയുടെ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിനപ്രസംഗമാണിത്.